Bhagath Singh / Binoy Viswam

ഭഗത് സിങ്

പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തില്‍ ഒരു സിഖ് കര്‍ഷക കുടുംബത്തില്‍ 1907 സെപ്തംബര്‍ 28നാണ് ഭഗത് സിങ്ങിന്റെ ജനനം. അച്ഛന്‍: സര്‍ദാര്‍ കിഷന്‍ സിങ്. അമ്മ: വിദ്യാവതി. ഭാഗ്യമുള്ള കുട്ടി എന്നര്‍ത്ഥം വരുന്ന ഭഗോണ്‍വാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. പിന്നീട് ഭഗത് സിങ് എന്ന പേരില്‍ പ്രശസ്തനായി. ഭഗത് സിങ്ങിന് 12 വയസ്സുള്ളപ്പോഴാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികള്‍ 

വെടിയേറ്റു വീണ സംഭവമാണ് ഭഗത്തിന്റെ മനസ്സില്‍ ദേശഭക്തിയുടെ വിത്ത് പാകിയത്. പിറ്റേ ദിവസം ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ചെറിയ ഒരു കുപ്പിയിലാക്കി അലങ്കരിച്ച് തന്റെ മുറിയില്‍ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. ദേശഭക്തിയുടെ ഒരു ഉദാഹരണം. അഞ്ച് വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു ഭഗത്. തന്റെ ലക്ഷ്യങ്ങളോട് സമരസപ്പെടുന്നു എന്നു കണ്ട വിവിധ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വിവാഹാലോചന നിരാകരിച്ച് ഭഗത് ഇങ്ങനെ പറയുന്നു: 'ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും.' പിന്നീട് പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയില്‍ 

ജോലിക്കു ചേര്‍ന്നു. ഒപ്പം വിപ്ലവ സാഹിത്യ പഠനവും തുടങ്ങി. 1926ല്‍ ദസ്സറ ദിനത്തില്‍ ലാഹോറിലുണ്ടായ ബോംബുസ്‌ഫോടനത്തില്‍ സിങ്ങിന്റെ ഇടപടല്‍ ആരോപിച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാല്‍ 60,000 രൂപയുടെ ജാമ്യത്തില്‍ സിങ്ങിനെ കോടതി 

വിട്ടയച്ചു. 1924ല്‍ കാണ്‍പൂരില്‍ വെച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാല്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടനയില്‍ അംഗമായി. 1926ല്‍ നൗജവാന്‍ ഭാരത് സഭ എന്ന പേരില്‍ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിച്ചു. പിന്നീട് വര്‍ക്കേര്‍സ് ആന്റ് പെസന്റ്‌സ് പാര്‍ട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. ലാലാജിയെ ഭഗത് ഏറെ ബഹുമാനിച്ചിരുന്നു. ലാലാജിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിങ് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചോരയ്ക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നല്‍കേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്. പൊലീസിന് സ്വതന്ത്ര അധികാരം നല്‍കുന്ന നിയമത്തിനെതിരെ അസംബ്ലിഹാളില്‍ ആര്‍ക്കും പരിക്കുപറ്റാതെ ബോംബെറിയാന്‍ ഭഗത്തും ബി.കെ. ദത്തും സഹപ്രവര്‍ത്തകരും തീരുമാനിച്ചു. 1929 ഏപ്രില്‍ 8ന് ഭഗത് സിങ്ങും ബി.കെ ദത്തും സഭയില്‍ ബോംബെറിഞ്ഞു, അതിനുശേഷം ഇന്‍ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാള്‍ വാഴട്ടെ), സാമ്രാജ്യത്വം മൂര്‍ദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചുകൊണ്ട് ബധിരര്‍ക്കു ചെവി തുറക്കാന്‍ ഒരു വന്‍ സ്‌ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. 'ഞാന്‍ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്നു നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. 

വിപ്ലവകാരിയാണ്.' അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിങ്ങിനും ദത്തയ്ക്കുമെതിരേ ചാര്‍ത്തപ്പെട്ട കേസില്‍ 1929 മെയ് 7ന് വിചാരണ ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കപ്പെട്ട സത്യവാങ്മൂലങ്ങളെക്കുറിച്ചും തെളിവുകളെ സംബന്ധിച്ചും ധാരാളം തര്‍ക്കങ്ങളും വാദങ്ങളും നിലനിന്നിരുന്നു. ഭഗത് സിങ്ങിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്കിനെച്ചൊല്ലിയുള്ളതായിരുന്നു പ്രധാന വിവാദം. താന്‍ ഭഗതിനെ അറസ്റ്റു ചെയ്യുമ്പോള്‍ ഭഗത് ആ തോക്ക് താഴേക്കു ചൂണ്ടി പിടിച്ചിരിക്കുക

യായിരുന്നു എന്നാണ് അസംബ്ലി ഹാളില്‍വെച്ച് അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ സെര്‍ജന്റ് ടെറി കോടതിക്കു മൊഴി നല്‍കിയത്. ലിയോണാര്‍ഡ് മിഡ്ഡില്‍ടെണ്‍ എന്ന ന്യായാധിപന്റെ മുമ്പാകെയാണ് കേസ് വന്നത്. ദത്തിനുവേണ്ടി വാദിക്കാന്‍ ഒരു അഭിഭാഷകന്‍ ഉണ്ടായിരുന്നു, എന്നാല്‍ ഭഗത് സിങ് സ്വയം തന്റെ വാദമുഖങ്ങള്‍ നിരത്തി. ലാഹോറില്‍ 

ഇവര്‍ ബോംബു നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സ്ഥലം പൊലീസ് കണ്ടെത്തുകയും അവിടെനിന്ന് മറ്റുള്ളവരെക്കൂടി അറസ്റ്റു ചെയ്യുകയും ചെയ്തു. സൗണ്ടേഴ്‌സ് വധക്കേസിലും അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. ഹന്‍സരാജ് വോഹ്ര, ജയഗോപാല്‍ എന്നീ സുഹൃത്തുക്കളുടെ മൊഴിയാണ് ഭഗത്തി

നെതിരെ സുപ്രധാന തെളിവായി മാറിയത്. സൗണ്ടേഴ്‌സ് വധക്കേസില്‍ പങ്കെടുത്ത ഇവരുടെ മൊഴികള്‍ കേസില്‍ വളരെ നിര്‍ണ്ണായകമായി. സൗണ്ടേഴ്‌സ് കേസിന്റെ വിധി വരുന്നതുവരെ അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായുള്ള കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് 

നീട്ടിവെക്കുകയാണുണ്ടായത്. സിങ്ങിനെ ഡല്‍ഹി ജയിലില്‍ നിന്നും മിയാന്‍വാലി ജയിലിലേക്കു മാറ്റി. ജയിലില്‍ രാഷ്ട്രീയ തടവുകാരോടുള്ള അനീതികള്‍ക്കെതിരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു. 1930 മെയ് അഞ്ച് മുതല്‍ 1930 സെപ്തംബര്‍ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബര്‍ 7ന് പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. 1931 മാര്‍ച്ച് 24ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാല്‍ ഭഗത് സിങ്ങിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാര്‍ച്ച് 23 വൈകീട്ട് 7.30ന് ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിങ് 

വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലെറിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ക്രൂരമായ  വധശിക്ഷയായിരുന്നു ഭഗത് സിങ്ങിന്റേത്.

മലയാള വിവര്‍ത്തനം: ബിനോയ് വിശ്വം

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്.വിദ്യാഭ്യാസം: ബി.എ. എല്‍.എല്‍.ബി. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ്. സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു. നിരവധി കൃതികളുടെ കര്‍ത്താവ്. 'പറഞ്ഞതില്‍ പാതി' എന്ന കൃതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



There are no products to list.